ദര്‍ശനം

2011 ജൂൺ 13, തിങ്കളാഴ്‌ച

ചെറുതായില്ല ചെറുപ്പം

ചെറുതായില്ല ചെറുപ്പം

പ്രവര്‍ത്തനം-1 സി ഡി പ്രദര്‍ശനം /കുറിപ്പ് തയാറക്കല്‍
അയ്യപ്പപ്പണിക്കരുടെ പ്രവേശക കവിതയുടെ മൂവീ പ്രദര്‍ശനം /നിള പറയുന്നു എന്ന സി.ഡി. പ്രദര്‍ശനം
പ്രവേശക കവിതയുമായി താരതമ്യം ചെയ്യല്‍ /ദേശീയ പാരമ്പര്യ കലകള്‍ കണ്ടെത്തല്‍
-കുറിപ്പ് തയ്യാറാക്കല്‍
പ്രവര്‍ത്തനം-2 -കഥകളി പരിചയപ്പെടല്‍ /നോട്ടു തയ്യാറാക്കല്‍
കഥകളി സാമാന്യ വിവരങ്ങള്‍ അടങ്ങുന്ന സിഡി പ്രദര്‍ശനം/വേഷം, വാദ്യം,സംഗീതം,രസം തുടങ്ങിയവയെ കുറിച്ച് ചര്‍ച്ച
നോട്ടു തയ്യാറാക്കല്‍
പ്രവര്‍ത്തനം-3 -നളചരിതം കഥ സാമാന്യമായി പരിചയപ്പെടല്‍
നാലു ദിവസത്തെ ആട്ടക്കഥയുടെ കഥ സാമാന്യമായി പരിചയപ്പെടല്‍ /കഥ ഭാവാത്മകമായി അവതരിപ്പിക്കാന്‍ ശ്രമിക്കുക /ഇഷ്ടപ്പെട്ട ഭാഗം കണ്ടെത്തല്‍ / എഴുതല്‍
പ്രവര്‍ത്തനം-4 -പാഠം അവലോകനം ചെയ്യല്‍
പാഠഭാഗം മാതൃകാ വായന/വിശദീകരണ വരികളില്‍ ഊന്നല്‍ /ഹാന്‍ഡ് ബുക്ക്‌ ഉപയോഗിക്കാം /ചര്‍ച്ച -നോട്ടു തയ്യാറാക്കല്‍
പ്രവര്‍ത്തനം-5 -ഹംസ ദമയന്തി സിഡി പ്രദര്‍ശനം
ഇതില്‍ പാഠഭാഗം മാത്രം കാണിച്ചു കൊടുക്കുക.ചര്‍ച്ച--വേഷം,സംഗീതം,അവതരണ രീതി മുതലായവ.ആവശ്യമായ നോട്ടു കുറിക്കല്‍
പ്രവര്‍ത്തനം-6 -നാടകീകരണം
പാഠഭാഗം നാടകരൂപത്തില്‍ എഴുതാന്‍ ആവശ്യപ്പെടല്‍ /വായന/മെച്ചപ്പെടുത്തല്‍
നോട്ട്- അയ്യപ്പപണിക്കരുടെ കവിതാ മൂവി, ഹംസ ദമയന്തി വി.എം.എസ്. ആല്‍ബം എന്ന് യു ടുബില്‍ സേര്‍ച്ച്‌ ചെയ്‌താല്‍ മതി.

2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച

പാഠം - ഒന്ന് -ഒരു തിരക്കഥാ വിലാപം

ഭാഗം-ഒന്ന്

പുതിയ പഠന പദ്ധതിയില്‍ 'തിരക്കഥ ' ഒരു കീറാമുട്ടിയായി മാറിയിരിക്കുന്നു അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഇന്ന്..ഒന്‍പതാം തരത്തിലെ മുന്‍ പാഠാ- വലിയില്‍ വന്ന എം.ടി. യുടെ' ഇരുട്ടിന്റെ ആത്മാവ് ' എന്ന തിരക്കഥയിലെ ഏതാനും സീനുകള്‍ പഠന വിഷയമായതോടു കൂടിയാണ് ഹൈസ്കൂള്‍ തലത്തില്‍ തിരക്കഥ അധ്യാപകരെ നിരന്തരം 'പീഡിപ്പിക്കാന്‍ ' തുടങ്ങിയത്. പിന്നെ പിന്നെ ക്ലസ്റ്ററുകളില്‍ സജീവ ചര്‍ച്ചക്ക് ഇത് വഴിയൊരുക്കി.തിരക്കഥയെ കുറിച്ചു ഒരു തുമ്പും വാലും അറിയാത്ത ബഹുഭൂരിപക്ഷം അധ്യാപകരെയും അത് ധരിപ്പിക്കാന്‍ ആര്‍ .പി. മാര്‍ നെട്ടോട്ടമായി....അവര്‍ നാട്ടിലെ 'മുറിതിരക്കഥാ കൃത്തുക്കളുടെ ' വീടുകളില്‍ അടയിരിക്കാന്‍ തുടങ്ങി..പുസ്തക സ്റ്റാളില്‍ തിരക്കഥകള്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു... 'അല്പജ്ഞാനികള്‍ ' സി.ഡി. കളും ബുക്കുകളും ഇറക്കി പണം കൊയ്യാന്‍ തുടങ്ങി...

ലോങ്ങ്‌ ഷോട്ടും ,മീഡിയം ഷോട്ടും, ക്ലോസപ്പും, കട്ട് -ടു വും ഒക്കെ വിദ്യാലയങ്ങളില്‍ നിറഞ്ഞാടി.....വിദ്യാരംഗം ഉദ്ഘാടനം ചെയ്യാന്‍ എത്തുന്നവരില്‍ ഏറെ പേരും തിരക്കഥാ കൃത്തുക്കളായി....പാഠാവലിയിലെ മറ്റെല്ലാ പാഠങ്ങളും അധ്യാപകരും കുട്ടികളും മറന്നു....സംഗതിയുടെ ഗൗരവം മേലെ തട്ടിലുംഎത്തി ....'വിദ്യാഭ്യാസ വിചക്ഷണന്മാര്‍ ' ഉടന്‍ കൂടി....കൂലങ്കഷമായി ചിന്തിച്ചു...തിരക്കഥാ കൃത്തുക്കളെ വാര്‍ത്തെടുക്കാന്‍ പുറപ്പെട്ടതല്ലേ...ഒഴിവാക്കാന്‍ പറ്റില്ലല്ലോ? ഒടുവില്‍ ഒരു ഒത്തുതീര്‍പ്പിലെത്തി.....തിരക്കഥയുടെ സംഗതി ഒന്നും വന്നില്ലേലും (സാങ്കേതിക പദങ്ങള്‍ -ക്ലോസപ്പ് ,കട്ട് -ടു ഇത്യാദി) കഥ സീനായി തിരിച്ചു സംഭാഷണ രൂപത്തിലാക്കിയാല്‍ മുഴുവന്‍ സ്കോറും കൊടുക്കാം ....ഹാവൂ ! നേര് പറയാമല്ലോ.... എല്ലാവരുടെയും ശ്വാസം നേരെ വീണത്‌ അപ്പോഴാണ്....പക്ഷെ അപ്പോഴേക്കും ഭൂരിഭാഗം അധ്യാപകരുടെയും വീട്ടില്‍ നല്ലൊരു തിരക്കഥാ കളക്ഷന്‍ രൂപപ്പെട്ടിരുന്നു.....

ഭാഗം -രണ്ട്

എന്നാല്‍ ഈ വിഷയത്തെ കുറിച്ചു കുറച്ചെങ്കിലും താല്പര്യമുണ്ടെങ്കില്‍ ക്ലാസ് റൂമിലും, പുറത്തും വളരെ ഭംഗിയായി കൈകാര്യം ചെയ്യാവുന്ന ഒരു പ്രവര്‍ത്തനവുമാണ് തിരക്കഥ. .ചുരുക്കം ചില കാര്യങ്ങള്‍ എങ്കിലും നാം ഈ വിഷയവുമായി അറിഞ്ഞിരിക്കേണ്ടതുണ്ട്.എങ്കില്‍ കാര്യം എളുപ്പമായി.
ഒന്ന് - തിരക്കഥാ സാങ്കേതികത്വത്തെ കുറിച്ചു ചെറിയ ഒരറിവ്‌ (കട്ട് ടു, ഷോട്ടുകള്‍ . ക്ലോസപ്പ് തുടങ്ങിയവ ) ശ്രമിച്ചാല്‍ ഇത് നേടാവുന്നതെ ഉള്ളു.
രണ്ട് - നല്ല സിനിമകളെ കുറിച്ചുള്ള സാമാന്യമായ ഒരു ധാരണ(ഇതും നേടാവുന്നതെ ഉള്ളു)
മൂന്ന്‌ - എഡിറ്റിംഗ് മേഖലയിലുള്ള കഴിവ് ( ശ്രമിച്ചാല്‍ നേടിയെടുക്കാം)
നാല് - സംഗീതത്തോടുള്ള താല്പര്യം (ഇല്ലെങ്കിലും പ്രശ്നമല്ല )

എന്ത് തന്നെ അയാലും തിരക്കഥ പഠന വിഷയമായത്തോടെ സ്കൂള്‍ അന്തരീഷം ഒന്ന് ചൂടുപിടിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.കാരണം documentary ആയും ടെലി ഫിലിമുകള്‍ ആയും ഇന്ന് ഒട്ടനവധി ഉല്‍പ്പന്നങ്ങള്‍ സ്കൂള്‍ അന്തരീഷത്തില്‍ വിടര്‍ന്നു വരുന്നുണ്ട്..ഇതില്‍ തന്നെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയവയും ഉണ്ട് എന്നതാണ് പ്രത്യേകത! ഇതുവഴി ചില വിദ്യാലയങ്ങള്‍ സംസ്ഥാന തലത്തില്‍ തന്നെ അറിയപ്പെട്ടു. മാത്രമല്ല ഒട്ടനവധി തിരക്കഥാകൃത്തുക്കളും സംവിധായകരും വിദ്യാലയങ്ങളില്‍ അവതരിച്ചു, സജീവ ചര്‍ച്ചകളും സെമിനാറുകളും സംവാദങ്ങളും ഈ മേഖലയില്‍ ഉണ്ടായി.
തിരക്കഥയുമായി ബന്ധപ്പെട്ടു എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നമുക്ക് ചെയ്യാനാകും?ഒന്നാലോചിച്ചു നോക്കാം.
1 . ആദ്യമായി ചെയ്യേണ്ടത് സ്കൂളില്‍ ഒരു ഫിലിം ഫെസ്റ്റ് നടത്തുക എന്നതാണ്.
ശ്രദ്ധേയമായ സിനിമകള്‍ , ടെലി ഫിലിമുകള്‍ , ഡോക്യുമെന്‍ടറികള്‍ ഒക്കെ ഈ ദിവസങ്ങളില്‍ അവതരിപ്പിക്കാം. ഇതിനായി നാല്ലൊരു തയ്യാറെടുപ്പ് ആവശ്യമാണ്.
പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ ലഘു വിവരങ്ങള്‍ അടങ്ങിയ ഒരു ബ്രോഷര്‍ , നോട്ടീസ് തുടങ്ങി പലതും
കുട്ടികള്‍ അടങ്ങുന്ന ഒരു പ്രോഗ്രാം കമ്മറ്റി ഉണ്ടാക്കി ചെയ്യേണ്ടതുണ്ട്.
(ഒരു മനുഷ്യന്‍ , ഇരുട്ടിന്റെ ആത്മാവ് , കടല്‍ത്തീരത്ത് , ചെമ്മീന്‍ , ഓടയില്‍ നിന്ന്, ദി വെ ഹോം ,
ദി കിഡ് , പഥേര്‍ പാഞ്ജലി , the colour
of paradise , കുമ്മാട്ടി , കുട്ട്യേടത്തി , ഒരു ചെറു പുഞ്ചിരി , slumdog millionaire , തുടങ്ങിയുള്ള
ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് നമുക്ക് ഉപയോഗിക്കാം)
2 . തുടര്‍ പ്രവര്‍ത്തനമായി കണ്ട ഏതെങ്കിലും ഒരു ചലച്ചിത്രത്തിനു ആസ്വാദനക്കുറിപ്പ് തയ്യാറക്കല്‍ , ചര്‍ച്ച.
ഇതോടെ സിനിമയെ കുറിച്ചു സാമാന്യമായ അറിവും താല്‍പര്യവും കുട്ടികളില്‍
ഉണ്ടാക്കിയെടുക്കാന്‍ നമുക്ക് ആകും.
3 . തിരക്കഥ പരിചയപ്പെടല്‍ .
ഇതിനായി ഡി സി ഇറക്കിയ 'എന്ന് സ്വന്തം ജാനകിക്കുട്ടി' എന്ന പുസ്തകവും
(ഇതില്‍ ഈ സിനിമക്ക് ആധാരമായ
'ചെറിയ ചെറിയ ഭൂകമ്പങ്ങള്‍ 'എന്ന കഥയും അതിന്റെ തിരക്കഥയും പഠനവും ഉണ്ട്-ചെറുകഥ
എങ്ങിനെ തിരക്കഥ ആകുന്നു എന്ന് വ്യക്തമായി മനസ്സിലാക്കാനും ഈ പുസ്തകം ഉപകരിക്കും) ശ്രീനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമള എന്ന തിരക്കഥയും ഗുണപ്രദമാണ്. ( കൊച്ചു
കൊച്ചു സീനുകളും സാങ്കേതിക പദങ്ങളും ധാരാളമായി ഇതിലുണ്ട്.) തിരക്കഥയുടെ കുറച്ചു
സീനുകള്‍ ഫോട്ടോ കോപ്പി എടുത്തു കുട്ടികള്‍ക്ക്
നല്കണം.പിന്നെ തിരക്കഥാവായന.,ചര്‍ച്ച. തുടര്‍ന്ന് ഈ സിനിമാ ഭാഗം കാണിച്ചു കൊടുക്കുകയും വേണം
(ഈ ഭാഗത്തൊക്കെ അധ്യാപകര്‍ ഇടപെടണം.സീനുകള്‍ മാറുന്നതും, ക്ലോസപ്പും
ഷോട്ടുകളും ഒക്കെ കുട്ടികളുടെ ശ്രദ്ധയില്‍ പെടുത്തുകയും വേണം.) ഇതുവഴി
കുട്ടികള്‍ക്ക് തിരക്കഥയും ചലച്ചിത്രവും ഒരേ സമയം അനുഭവിക്കാന്‍ സാധിക്കും.
4 --- തിരക്കഥാ നിര്‍മ്മാണം
ഇതിനായി ഒരു വിഷയം അവര്‍ക്ക് നല്‍കണം. ഉദാഹരണം :- "പുകവലി
ആരോഗ്യത്തിനു ഹാനികരം"
ഈ വിഷയം വച്ചു ഒരു തിരക്കഥ ഉണ്ടാക്കാന്‍ ആവശ്യപ്പെടാം. (ഗ്രൂപ്പ് വര്‍ക്കാണ് ഉത്തമം)
ഉണ്ടാക്കിയ തിരക്കഥ ഓരോ ഗ്രൂപ്പും അവതരിപ്പിക്കട്ടെ. ഈ വിഷയം തന്നെ ഒന്‍പതാം ക്ലാസിന്റെ പഴയ ഹാന്‍ഡ്‌ ബുക്കില്‍ തിരക്കഥയായി വന്നിട്ടുണ്ട്.
അത് ഈ അവസരത്തില്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക. തുടര്‍ന്ന് തങ്ങളുടെ തിരക്കഥയും എച്ച് .ബി. യിലെ തിരക്കഥയും താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു ചര്‍ച്ച ആവട്ടെ.പോരായ്മകള്‍ കണ്ടെത്തി ഇത് തന്നെ വീണ്ടും തിരുത്തി എഴുതാന്‍ ആവശ്യപ്പെടാം.

5 -- കിട്ടിയ അറിവുകള്‍ വച്ചുകൊണ്ട് അവര്‍ക്ക് വീണ്ടും ഒരു വിഷയം നല്‍കുക. "മനോഹരമായ
ഒരു ഗ്രാമത്തില്‍ ഒരു ഫാക്ടറി വരുന്നു"
ഇതിനായി കുട്ടികളെ മൂന്നു ഗ്രൂപ്പുകളായി തിരിക്കണം.
ഗ്രൂപ്പ് 1 -ചുമതല- ഈ തിരക്കഥക്കായി ഒരു ടൈറ്റില്‍ song നിര്‍മ്മിക്കല്‍ . ഇതിനായി
ഒരു വിശദീകരണം നാം കുട്ടികള്‍ക്ക് നല്‍കണം.
(സിനിമ ആരംഭിക്കുമ്പോള്‍ പ്രകൃതി ഭംഗി കാണിക്കാന്‍ വേണ്ടിയുള്ള ഒരു പാട്ട്. പ്രകൃതിയുടെ ഭംഗി വര്‍ണിക്കുന്ന വരികള്‍ ആവണം ഈ കവിതയില്‍ വരേണ്ടത്.)
അത്യാവശ്യം കവിത എഴുതുന്ന കുട്ടികളെ ഈ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താം.
ഗ്രൂപ്പ് -2 - ചുമതല - ഈ വിഷയത്തെ ആസ്പദമാക്കി ഒരു കഥ നിര്‍മ്മിക്കല്‍ .
അത്യാവശ്യം കഥ എഴുതുന്ന കുട്ടികളെ ഇതില്‍ ഉള്‍പ്പെടുത്താം.
ഗ്രൂപ്പ് -3 - ചുമതല- കിട്ടിയ കഥ വച്ചു ഒരു തിരക്കഥ തയ്യാറാക്കല്‍ . ഇവിടെ അധ്യാപക
ഇടപെടല്‍ ആവശ്യമാകും.

തിരക്കഥ തയ്യാറായാല്‍ വേണമെങ്കില്‍ വീണ്ടും കുറച്ചുകൂടി മുന്നോട്ടേക്ക് ഇതിന്റെ തുടര്‍ പ്രവര്‍ത്തനം കൊണ്ടുപോകാം
1 - കുട്ടികളെ സിനിമാ ഷൂട്ടിംഗ് കാണിച്ചു കൊടുക്കുക.അടുത്ത് എവിടെ എങ്കിലും ഷൂട്ടിംഗ് ഉണ്ടെങ്കില്‍ കുട്ടികളെ അവിടെ എത്തിക്കാം.അല്ലെങ്കില്‍ ഷൂട്ടിംഗ് ചിത്രീകരിക്കുന്ന സിനിമാ ഭാഗങ്ങള്‍ കാണിച്ചു കൊടുക്കാം.
അഴകിയ രാവണനിലെ ചില ഭാഗം
ചിന്താവിഷ്ടയായ സീതയിലെ ചില ഭാഗം.
പഴശ്ശിരാജ സിനിമയുടെ 2 സി .ഡി. കളില്‍ ഒന്ന് അതിന്റെ ചിത്രീകരണം മാത്രമാണുള്ളത്. വളരെ ഉപകാര പ്രദമാകും ഇത്.

2 -എഡിറ്റിംഗ് പരിചയപ്പെടല്‍ .
എഡിറ്റിംഗ് ചെയ്യുന്നത് നേരിട്ട് കാണാനായാല്‍ അത് കുട്ടികള്‍ക്ക് വലിയൊരു അനുഭവമാകും. ഇതും നമുക്ക് ശ്രമിച്ചാല്‍ ചെയ്യാവുന്നതെ ഉള്ളു.
കുട്ടികള്‍ തയ്യാറാക്കിയ കവിതക്ക്‌ ഈണം നല്‍കി മ്യുസിക് നല്‍കുകയാണ് ആദ്യം വേണ്ടത്.ഇതിനു സ്കൂളിലെ മ്യൂസിക്‌ മാഷുടെ സഹായം തേടാം. അല്ലെങ്കില്‍ മറ്റു സഹപ്രവര്‍ത്തകരുടെ .
അടുത്ത ഘട്ടം സ്കൂള്‍ കമ്പ്യൂട്ടറില്‍ ഒരു എഡിറ്റിംഗ് സോഫ്റ്റ്‌ വെയേര്‍ കയറ്റുക എന്നതാണ്. യുലീട് വീഡിയോ സ്റ്റുഡിയോ ഇത്തരത്തിലുള്ള ഒരു സോഫ്റ്റ്‌ വെയേര്‍ ആണ്. ഇത് ഇന്ന് ഇഷ്ടം പോലെ കിട്ടാനുമുണ്ട്. ഇത് ഓപ്പണ്‍ ചെയ്‌താല്‍ പല ട്രാക്കുകള്‍ കാണാം. രണ്ടാം ട്രാക്കില്‍ ഓഡിയോ ട്രാക്ക് ആണ്. ഇതില്‍ നിങ്ങള്‍ തയ്യാറാക്കിയ പാട്ട് uplod ചെയ്യാം.തൊട്ടു മുകളിലെ ട്രാക്കില്‍ ചിത്രങ്ങളോ വീഡിയോ കളോ അപ്പ്‌ ലോട് ചെയ്യാനുള്ള സ്ഥലമാണ്. ഇവിടെ പാട്ടിനു അനുസരിച്ചുള്ള പ്രകൃതി മനോഹര ദൃശ്യങ്ങള്‍ അടങ്ങുന്ന വീഡിയോ ചിത്രങ്ങള്‍ കളക്ട് ചെയ്തു കയറ്റാം. ആദ്യം ഇത് ചെയ്യുക അത്ര എളുപ്പമല്ല. ഇതിനു എഡിറ്റിംഗ് അറിയാവുന്ന ആരുടെ എങ്കിലും സഹായം തേടാം. പിന്നെ പിന്നെ ഇത് നിങ്ങള്‍ക്കും സ്വന്തമായി ചെയ്യാനാകും. ഈ പ്രവര്‍ത്തനം കുട്ടികള്‍ക്ക് മുന്നില്‍ ചെയ്യാനായാല്‍ കുട്ടികള്‍ എത്രമാത്രം സന്തോഷിക്കുമെന്നോ? കവിത എഴുതിയ കുട്ടി ആവും ഏറ്റവും സന്തോഷിക്കുക. ഈ ഒരു പ്രവര്‍ത്തനം ഞാന്‍ കുട്ടികള്‍ക്ക് മുന്നില്‍ ചെയ്തിരുന്നു. ആ അനുഭവം വച്ചാണ് ഞാന്‍ ഇത് പറയുന്നത്. എന്റെ ഈഎളിയ പ്രവര്‍ത്തനം തന്ന ലിങ്കില്‍ ക്ലിക് ചെയ്‌താല്‍ നിങ്ങള്‍ക്ക് കാണാം. ക്ലാസിലെ ഒരു കുട്ടി എഴുതിയ കവിതയ്ക്ക് ഈണം നല്‍കിയത്, പാടിയത്, ഒക്കെ കുട്ടികളുടെ മുന്നില്‍ വച്ചു ഞാന്‍ ആയിരുന്നു. എഡിറിന്‍ ചെയ്തതും ഞാന്‍ തന്നെ. ഇങ്ങനെ ഉള്ള കൊച്ചു കൊച്ചു പ്രവര്‍ത്തനങ്ങള്‍ നമുക്ക് കുട്ടികള്‍ക്ക് മുന്നില്‍ ചെയ്യാനായാല്‍ കുട്ടികള്‍ നമ്മെ വിട്ടു എവിടെയും പോകില്ല...പക്ഷെ ഒന്നുണ്ട്...എനിക്ക് ഇതൊന്നും ആവില്ല എന്ന് കുറ്റം പറഞ്ഞു നടക്കാതെ ആത്മാത്ഥമായി ശ്രമിക്കണം...വേണമെങ്കില്‍ ഉലക്കമേലും കിടക്കാംഎന്നാനല്ലോ ചൊല്ല്. പാഠഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നാം വെല്ലുവിളിയോടെ ഏറ്റെടുക്കണം. എങ്കില്‍ ക്ലാസ് മുറി കൂടുതല്‍ സജീവമാകുമെന്ന് മാത്രമല്ല കുട്ടികള്‍ കുറയുമെന്ന ഭയവും വേണ്ട. ഇങ്ങനെ ആവട്ടെ നാമോരോരുത്തരുടെയും വരുംകാല പ്രവര്‍ത്തനങ്ങള്‍ .........................

ഈ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ ദയവായി നല്‍കുമല്ലോ.

വി .എം.എസ്.ആല്‍ബം ഇതില്‍ ക്ലിക് ചെയ്യുക.

കുട്ടിക്കവിത

രാമുവിന്റെ ദുഃഖം

കുട്ടപ്പന്‍ വര്‍ണ്ണിച്ച വര്‍ണ്ണന കേട്ടിട്ട്
കൊല്ലത്തു പോകുവാനാശിച്ചു പോയി ഞാന്‍
അയലത്തെ കുട്ടപ്പന്‍ പോയതാണിക്കൊല്ലം
വീട്ടുകാരോടോത്തു കൊല്ലം നഗരത്തില്‍ .
അവിടുത്തെ കാഴ്ചകള്‍ ഒന്നൊഴിയാതവന്‍
കൂട്ടുകാരോടൊത്തു പങ്കുവച്ചീടവേ
ആ പുരി എത്രയും വേഗത്തില്‍ കാണുവാന്‍
ആഗ്രഹം വര്‍ദ്ധിച്ചു നാള്‍ക്കുനാള്‍ ഞങ്ങളില്‍ .....
വീട്ടിലേക്കുള്ളോരു യാത്രയിലോക്കെയും
ചര്‍ച്ചയായ്‌ എപ്പൊഴും കൊല്ലത്തിന്‍ വര്‍ണ്ണന!
അമ്മയും അച്ഛനും സമ്മതിച്ചീടുവാന്‍
പറ്റും വിധമുള്ള കള്ളങ്ങള്‍ ഓര്‍ത്തിട്ടു
വീട്ടിലെ തിണ്ണയില്‍ ചാരി മയങ്ങി ഞാന്‍ ....
മോഹങ്ങള്‍ ഒക്കെയും മോഹമായ് മാറുന്ന
ഏറെ ദിനങ്ങള്‍ കടന്നുപോയീടവേ
കണ്ടു നാം കൊല്ലം നഗരിതന്‍ വൈഭവം
കുട്ടപ്പന്‍ വര്‍ണ്ണിച്ച വര്‍ണ്ണനയില്‍ മാത്രം!

@@@@@@@@@

2010 ഡിസംബർ 25, ശനിയാഴ്‌ച

മുത്തങ്ങ ക്യാമ്പ്

സ്നേഹ സന്ദേശവുമായി ഒരു പ്രകൃതി പഠന ക്യാമ്പ്
എട്ടാംതരം അടിസ്ഥാന പാഠാവലിയില്‍ ഒരു പാഠമുണ്ട്‌......'ശിശിരത്തിലെ ഓക്കുമരം'.....കാടിനെ ജീവനുതുല്ല്യം സ്നേഹിക്കുന്ന സവുഷ്കിന്‍ ക്ലാസ് ടീച്ചറുടെയും മറ്റു കുട്ടികളിടെയും കണ്ണില്‍ 'എപ്പോഴും വൈകിയെത്തുന്ന' ചീത്തക്കുട്ടിയാണ്. ഇങ്ങനെ നിത്യവും വൈകുന്നതിനു പ്രത്യേകിച്ചു ഒരു കാരണവും അവനു പറയാനില്ല......വീട്ടില്‍ നിന്ന് നേരത്തെ ഇറങ്ങാറുണ്ട്‌...വരവ് നല്ല വഴി വിട്ടു കാട്ടിലൂടെ.....അത്രമാത്രം....ചെക്കന്റെ ഈ സ്വഭാവം മാറ്റിയെടുക്കാന്‍ തന്നെ ടീച്ചര്‍ തീരുമാനിച്ചു.അവര്‍ അവന്റെ വീട്ടുകാരെ കാണാന്‍ ഒരു ദിവസം സ്കൂള്‍ വിട്ടു അവനോടൊപ്പം യാത്രയായി.സ്ഥിരം യാത്ര ചെയ്യുന്ന കാട്ടിലൂടെ തന്നെ ആയിരുന്നു ഇത്തവണയും അവന്‍ നടന്നു നീങ്ങിയത്. കാടിന്റെ വന്യത ടീച്ചറെ അല്പം ഭയപ്പെടുത്തി...പക്ഷെ ...കാട്ടിലെത്തിയതോടെ അവന്റെ മുഖം പ്രസരിച്ചു....ക്ലാസിലെ മൂകത അവനില്‍നിന്നു ഓടിയൊളിച്ചു.കാട്ടിലെ ഓരോ ജീവിയേയും അവന്‍ സൂക്ഷ്മമായി പരിശോധിക്കുന്നത് അവര്‍ ശ്രദ്ധിച്ചു. ഓരോന്നിനെ കുറിച്ചും അവന്‍ വാചാലനായി. കാടിനെ കുറിച്ചുള്ള അവന്റെ അറിവും തന്റെ അറിവില്ലായ്മയും അവര്‍ക്ക് നന്നേ ബോധ്യപ്പെട്ടു. വൈകി എത്താനുള്ള കാരണം കണ്ടെത്തിയ ടീച്ചര്‍ പിന്നെ വീട്ടുകാരെ കാണാന്‍ പോവാതെ അവനെ അനുഗ്രഹിച്ചിട്ടാണ് തിരിച്ചത്.
വളര്‍ന്നുവരുന്ന ഇന്നത്തെ തലമുറയ്ക്ക് മാതൃകയാണ് സവുഷ്കിന്‍ .വനനശീകരണം ഒരു ഫാഷനായി കാണുന്ന നമുക്ക് ഈ പാഠം ഒരു ഗുണപാഠമാണ് .കാടിനെ ഇനിയെങ്കിലും സ്നേഹിച്ചു തുടങ്ങണം നാം . എങ്കിലേ വെള്ളത്തിനായുള്ള വരാന്‍ പോകുന്ന യുദ്ധത്തെ നമുക്ക് തടയാനാകൂ. ഇതിന്റെ ആദ്യ സംരംഭം വിദ്യാലയത്തില്‍ നിന്നുതന്നെ തുടങ്ങണം.ഇതിനായി കരളസര്‍ക്കാരും വനംവകുപ്പും സംയുക്തമായി 'എന്റെ മരം' പദ്ധതിയും തുടങ്ങിവച്ചു. വളരെ വിജയപ്രദമായിരുന്നു ഈ പദ്ധതി എന്ന് പറയാതെ വയ്യ.പറമ്പുകളില്‍ ഓരോ മരമെങ്കിലും വളരാന്‍ തുടങ്ങി.
പ്രകൃതിയെ അറിയാന്‍ ,അവയെ സ്നേഹിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പ്രധാന ക്ലബ് ഉണ്ട് നമ്മുടെ സ്കൂളില്‍ .(സി എച്ച് എം ഹൈസ്കൂള്‍ എളയാവൂര്‍ , കണ്ണൂര്‍ )ഡോക്ടര്‍ സലിംഅലി നേച്ച്വര്‍ക്ലബ് .എല്ലാവര്‍ഷവും ഇവരുടെ നേതൃത്ത്വത്തില്‍ 3 ദിവസത്തെ വനവാസ ക്യാമ്പ് നടത്താറുണ്ട്‌. ഇത്തവണ പോയത് മുത്തങ്ങയിലേക്കായിരുന്നു. ആദിവാസി പ്രശ്നം കൊണ്ട് പേരുകേട്ട മുത്തങ്ങ എന്തുകൊണ്ടും കാണേണ്ടത് തന്നെ എന്ന് കരുതി ഞാനും അവരുടെ കൂടെ പുറപ്പെട്ടു.
36 കുട്ടികളും 5 അധ്യാപകരും അടങ്ങുന്ന ഗ്രൂപ്പ് രാവിലെ ഒന്‍പതു മണിക്ക് യാത്ര തിരിച്ചു. ഈ ക്യാമ്പിനു ധാരാളം കുട്ടികള്‍ പേര്‍ കൊടുത്തെങ്കിലും 35 പേര്‍ക്ക് മാത്രമേ ക്യാമ്പില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളൂ.അതുകൊണ്ട് തന്നെ അഭിരുചി പരീക്ഷ നടത്തിയാണ് കുട്ടികളെ തിരഞ്ഞെടുത്തത്.അതിനാല്‍ വന്ന കുട്ടികള്‍ ക്യാമ്പിനു നല്ല താല്‍പര്യമുള്ളവരായിരുന്നു. പോകുംവഴി ബാണാസുര സാഗര്‍ ഡാം കണ്ടു. വനവാസ ക്യാമ്പ് ആയതുകൊണ്ട് തന്നെ ഡാം സന്ദര്‍ശനം പ്രസക്തമായി. നിറയെ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന കൊച്ചു വൃന്ദാവനം ഡാമിന് കൂടുതല്‍ മിഴിവേകി. ഉയര്‍ന്ന ജലവിതാനം ഡാമിന്റെ പ്രതാപകാലമാണ്. അതാണ്‌ നമുക്ക് അവിടെ കാണാന്‍ കഴിഞ്ഞത്.
പിന്നീട് എത്തിച്ചേര്‍ന്നത്‌ പ്രസിദ്ധമായ പൂക്കോട് തടാകത്തിലാണ്. കാടിന് നടുവില്‍ മനോഹരമായ ഒരു തടാകം..........കാടിന്റെ സൗന്ദര്യം കാണാന്‍ ഇവിടെ തന്നെ വരണം.ബോട്ടിങ്ങ് വഴി അത് നമുക്ക് പൂര്‍ണമായി ആസ്വദിക്കാം,. കുട്ടികള്‍ക്കായി ഒരുക്കിവച്ച കൊച്ചു പാര്‍ക്കും അക്വേറിയവും ഇതിന്റെ പ്രത്യേകതയാണ് .പക്ഷെ സന്ദര്‍ശകരെ കൊണ്ട് വീര്‍പ്പുമുട്ടുകയാണ് തടാകം എന്നെനിക്കു കുറച്ചു സമയം അവിടെ ചിലവഴിച്ചപ്പോള്‍ തോന്നിപ്പോയി എന്നതാണ് സത്യം .
അവരവര്‍ കൊണ്ടുവന്ന ഉച്ചഭക്ഷണത്തിന്റെ പൊതി തുറന്നത് അവിടെ വച്ചാണ്. .....കാടിന് നടുവില്‍ വച്ച് ഒരു തീറ്റി.....വീട്ടില്‍ തീന്മേശക്ക് ചുറ്റും ഇരുന്നു തിന്നു മടുത്ത നമുക്ക് ഇത് ഒരു പുത്തന്‍ ഉണര്‍വായി.
മുത്തങ്ങ ക്യാമ്പില്‍ എത്തിയത് വൈകീട്ട് അഞ്ചു മണിക്കാണ്. നാല് മണി മുതല്‍ അവര്‍ നമ്മെ കാത്തിരിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ ഈ ക്യാമ്പിനു കൊടുത്ത പ്രാധാന്യം വ്യക്തമായി. അവിടെ എത്തിയപ്പോള്‍ യാത്രാക്ഷീണത്തിന് പകരം പുതിയൊരു ഉന്മേഷമാണ് എനിക്ക് ഉണ്ടായത്. ചായ,ബിസ്കറ്റ് നമുക്കായി കാത്തു നിന്നിരുന്നു. പിന്നെ അല്പം വിശ്രമം....വൈകീട്ട് ഏഴു മണിക്ക് അവരുടെ ഒരു ക്ലാസ്സ് ....
അസി.വൈല്‍ഡുലൈഫ് ഗാര്‍ഡു ദിവാകരന്‍ സാര്‍ , ഫോറസ്റെര്‍ രാഗേഷ് സാര്‍ ,ശ്രീ സുനില്‍ എന്നിവരായിരുന്നു ക്ലാസ് കൈകാര്യം ചെയ്തത്. പല പുതിയ അറിവുകളും കുട്ടികള്‍ക്കും നമുക്കും അവിടെ വച്ച് നേടാനായി.....
* മുത്തങ്ങ വനത്തിന്റെ വിസ്തീര്‍ണം 344.5 കി.മീ. സ്ക്വയരാണ്.
* ഇവിടെ കൂടുതലും സുഷ്ക വനങ്ങളാണ്.
* മൂന്നു സംസ്ഥാനങ്ങളുടെ സംഗമമാണ് ഇവിടം..(കര്‍ണ്ണാടക,തമിഴ്‌നാട് ,കേരളം)
* ഡക്കാന്‍ പീoഭൂമി അവസാനിക്കുന്നത് മുത്തങ്ങയിലാണ്.
* കേരളത്തിലെ വളര്ത്താനകളില്‍ ഏറ്റവും വലിയ കൊമ്പുള്ള ആന ഇവിടുത്തെ ദിനേശനാണ്.
അറിവുകള്‍ അങ്ങനെ പോകുന്നു.....
കൂടാതെ കേരളത്തിലെ വന്യജീവികളെ കുറിച്ചും നാഷണല്‍ പാര്‍ക്കുകളെ കുറിച്ചും സാമാന്യം നാല്ലൊരു ധാരണ ആ ക്ലാസ്സില്‍ വച്ച് കിട്ടി.
ക്യാമ്പില്‍ തനതായ നാടന്‍ ഭക്ഷണമായിരുന്നു വനപാലകര്‍ നമുക്കായി ഒരുക്കിയത്. അവസാന ദിവസം നല്ലൊരു സദ്യ തരാനും അവര്‍ മടിച്ചില്ല. ഉച്ചക്കും രാത്രിക്കും ചോറ്,പുളിങ്കറി,സാമ്പാറ്‌, വറവ്, നെല്ലിക്ക അച്ചാര്‍ , പപ്പടം....രാവിലെ ഉപ്പുമാവ്, അച്ചാര്‍ , പഴം...എന്നും ചിക്കനും മട്ടനും ബീഫും തിന്നു മടുത്ത ഞങ്ങള്‍ക്ക് ഈ ഭക്ഷണ മാറ്റം നന്നേ ബോധിച്ചു.
ക്യാമ്പിന്റെ ഒന്നാം ദിവസത്തിന്റെ സവിശേഷത ട്രക്കിംഗ് ആയിരുന്നു. അതിരാവിലെ തന്നെ ഫോറസ്റ്റ് ഗാര്‍ഡ് നമുടെ മുന്നില്‍ ഹാജരായി. പിന്നീട് രാജീവന്‍ സാറിന്റെയും ഈ ഗാര്‍ഡിന്റെയും അകമ്പടിയോടെ കാട്ടിലേക്കിറങ്ങി നാം. സവുഷ്കിനെ ഓര്‍മ്മിച്ചത് അപ്പോഴാണ്‌. ആദ്യം നമ്മെ സ്വാഗതം ചെയ്തത് ദിനേശനായിരുന്നു. നീണ്ട കൊമ്പോടെ തലയെടുത്ത് നില്‍ക്കുന്നു...അവന്‍ ....ഇത്രയും നീണ്ട കൊമ്പുള്ള ഒരാനയെ കണ്ട്‌ അന്തം വിട്ടുനില്‍ക്കുകയാണ് കുട്ടികള്‍ ....
വനപാലകര്‍ വീണ്ടും മുന്നോട്ട്....കാടിന്റെ വന്യതയും സൌന്ദര്യവും നുകര്‍ന്നു കൊണ്ട് നമ്മളും...വമ്പന്‍ വടവൃക്ഷങ്ങള്‍ , നിറയെ നെല്ലിക്കയും താങ്ങി നില്‍ക്കുന്ന നെല്ലിമരങ്ങള്‍ , നിലംപൊത്തി വീണ വന്‍ വൃക്ഷങ്ങള്‍ , ചതുപ്പ് നിലങ്ങള്‍ , പുല്‍മേടകള്‍ അങ്ങിനെ പലതും ഞങ്ങള്‍ ഈ യാത്രയില്‍ കണ്ടു.കാടിന്റെ പലമുഖങ്ങള്‍ !കാട്ടുപോത്ത്, മാന്‍ , മയില്‍ , തുടങ്ങിയവയെ നേരിട്ട് കാണാനും കഴിഞ്ഞു. ഒരുപക്ഷെ ഇത്രയധികം മാനുകള്‍ നമുക്ക് വേറെ എവിടെയെങ്കിലും കാനാകുമോ എന്ന് സംശയം...അത്രയുണ്ട്‌ അവിടെ!
ഏഴു മണിക്കൂറോളം ആ കാട്ടിലൂടെ ഞങ്ങള്‍ നടന്നു.തുടര്‍ച്ചയായ നടത്തം നമ്മെ തെല്ലും തളര്‍ത്തിയില്ല എന്നത് ഇന്നും എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്. സ്വതവേ ഒരഞ്ചുമിനിട്ട് നടന്നാല്‍ തളരുന്ന ഒരാളാണ് ഞാന്‍ എന്നും ഓര്‍ക്കണം...എന്തായാലും കാട് കാട് തന്നെ...
രണ്ടുമണിയോടെ താമസസ്ഥലത്ത് തിരിച്ചെത്തിയത്‌ വിശന്നു വലഞ്ഞായിരുന്നു. നമ്മളില്‍ പലരും വിശപ്പ്‌ അറിഞ്ഞത് അന്നായിരുന്നു...ഭക്ഷണത്തിനു ഇത്രയും രുചി ഉണ്ടാകുമെന്ന് അറിഞ്ഞതും അന്നാണ്. അവര്‍ തന്ന ചോറും പുളിങ്കറിയും അച്ചാറും പപ്പടവും കൂട്ടിക്കുഴച്ചങ്ങനെ തിന്നപ്പോള്‍ എന്തോ ഒരു പ്രത്യേകത.....ഒരു വല്ലാത്ത രുചി.....

അല്പം വിശ്രമം...അതിനു ശേഷം കുട്ടികളെ ശ്രീ രാജീവന്‍ സാര്‍ പുറത്ത് ഒരു പുല്‍ത്തകിടിയില്‍ വട്ടമിട്ടിരുത്തി അനുഭവങ്ങള്‍ പങ്കുവക്കാന്‍ ആവശ്യപ്പെട്ടു. എല്ലാവരും വാചാലരായി...ക്ലാസില്‍ മിണ്ടാപ്രാണികളായിരുന്ന പലരും ഇവിടെ ശബ്ദമുയര്‍ത്തിയപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു..ഓരോരുത്തരും തങ്ങളുടെ അനുഭവങ്ങള്‍ പറയാന്‍ മത്സരിക്കുകയായിരുന്നു..സത്യത്തില്‍ ഇതല്ലേ ക്ലാസ് മുറിയില്‍ നടക്കേണ്ടത്‌?
വൈകീട്ട് വീണ്ടും വനയാത്ര...ഇത്തവണ പോയത് നമ്മള്‍ വന്ന സ്കൂള്‍ വണ്ടിയില്‍ ....കാടറിഞ്ഞു, അനുഭവിച്ച്, മുന്നോട്ട്....മുന്നോട്ട്...നേരം ഇരുട്ടിയതോടെ ആണ് തിരിച്ചത്...പോയ പ്രതീതി ആയിരുന്നില്ല തിരിച്ചുവരുമ്പോള്‍ .....ഇരുട്ടായത്തോടെ കാടിന്റെ സ്വഭാവം മാറി...ഒരുതരം ശൌര്യം വന്നപോലെ....ചീവീടുകളുടെ ശബ്ദം മാത്രം....ഇടയ്ക്ക് മാനുകളുടെ കുറുകല്‍ .....പെട്ടെന്ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരാനയുടെ ചിഹ്നംവിളി!ഈശ്വരാ...സകല ദൈവങ്ങളെയും വിളിച്ചുപോയി...എങ്ങനെയെങ്കിലും കാടിന് പുറത്ത് കടന്നാല്‍ മതി എന്നായി നമുക്ക്.....
രാത്രി പലര്‍ക്കും കുളിക്കാന്‍ മടി...വന്ന ദിവസം മുതല്‍ കുളിക്കാത്തവരുമുണ്ട്...കാരണം നല്ല തണുപ്പ് തന്നെ...വെള്ളം ഐസ് പോലെ! തണുപ്പിനെ കുറിച്ച് പറഞ്ഞപ്പോള്‍ ഗാര്‍ഡു മറ്റൊരു കാര്യം വെളിപ്പെടുത്തി....ആരും ആശങ്കപ്പെടുന്ന കാര്യം....മുത്തങ്ങയില്‍ തണുപ്പ് കുറഞ്ഞു കുറഞ്ഞു വരികയാ ണത്രെ...വയനാടിന്റെ തനതായ കൃഷികള്‍ പോലും കുറഞ്ഞു വരികയാണ്!എങ്ങനെ പോയാല്‍ ഒരഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ? രാത്രി ഭക്ഷണത്തിനു ശേഷം കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.എല്ലാവരും നല്ല ഫോമിലായിരുന്നു പാട്ട്,ഡാന്‍സ്.,........നല്ല അരങ്ങ്‌.....
രണ്ടാം ദിവസം രാവിലെ നടന്നത് പക്ഷി നിരീക്ഷണമാണ്. നമ്മെയും കൂട്ടി ഗാര്‍ഡു എത്തിയത് മുളങ്കാടുകള്‍ക്കു നടുവിലാണ്...ഒത്തിരി പക്ഷികളെ നമുക്കവിടെ കാണാനായി...അവ ഓരോന്നിനെയും അവര്‍ വിശദീകരിച്ചു തരികയും ചെയ്തു. ഈ യാത്രയിലൂടെ കുട്ടികള്‍ക്ക് കിട്ടിയത് പക്ഷികളെ കുറിച്ചൊരു ചെറു വിവരവും, നിരീക്ഷണപാടവ ശേഷിയുമാണ്. പ്രഭാത ഭക്ഷണത്തിനു ശേഷം വീണ്ടും ഒരു കൂടിയിരുപ്പ്‌......രണ്ടു ദിവസത്തെ അനുഭവങ്ങള്‍ മുഴുവന്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് വനപാലകര്‍ തയ്യാറാക്കിയ ക്വിസ് പ്രോഗ്രാം ...മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് വയനാടിന്റെ ചരിത്രം കുറിച്ച പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി, അംഗത്വ സര്‍ട്ടിഫിക്കറ്റും,പിന്നെ വിഭവസമൃദ്ധമായ സദ്യ, പാല്‍പായസം അടക്കം.....രണ്ടുദിവസം സ്വന്തം മക്കളെ പോലെ നോക്കിയ ഔദ്യോഗസ്ഥരോട് എങ്ങിനെ നന്ദി പറഞ്ഞാലാണ് മതിയാവുക? ഒരു പക്ഷെ അവരുടെ കാടുജീവിതത്തിലെ വര്‍ണകാഴ്ചകള്‍ ആവാം ഇത്തരം ക്യാമ്പുകള്‍ ......തിരിച്ചുവരാന്‍ നേരം വികാരനിര്‍ഭരമായ ഒരു അന്തരീക്ഷം ആയിരുന്നു അവിടെ .....പരസ്പരം കെട്ടിപ്പിടിച്ചും വീണ്ടും കാണാമെന്ന വാഗ്ദാനങ്ങള്‍ നല്‍കിയും ആ പടികള്‍ ഇറങ്ങുപോള്‍ അവരുടെ കണ്ണ് നിറഞ്ഞുവോ?.......... ഒപ്പം നമ്മുടെയും?മുന്നോട്ടു നടന്നപ്പോള്‍ അതാ നമ്മെ യാത്രയാകാന്‍ വന്നു നില്‍ക്കുന്നു....തൊട്ടു മുന്‍പില്‍ ഒരു കൊച്ചു ആനക്കുട്ടി....വളര്‍ത്താനയാണ് .....നല്ല ഓമനത്തമുള്ള ചൊങ്കന്‍ ....എല്ലാവര്‍ക്കും സന്തോഷമായി...

സ്കൂളില്‍ എത്തി ഈ കുട്ടികള്‍ക്കായി ഒരു മത്സരം നടത്തി.....അനുഭവക്കുറിപ്പ് തയ്യാറാക്കല്‍ ....മികച്ച രചനകള്‍ രൂപം കൊണ്ടു....തിരഞ്ഞെടുത്തവയ്ക്ക് പ്രോത്സാഹന സമ്മാനവും നല്‍കി. രചനകളിലൂടെ കയറി ഇറങ്ങിയ ഞങ്ങള്‍ക്ക് ഒരു കാര്യം വ്യക്തമായി.അവര്‍ അല്പമെങ്കിലും കാടിനെ സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു! ഈ ഒരു ഉദ്യേശ്യം തന്നെയാവണം അധികാരികളും കണ്ടിട്ടുണ്ടാവുക. ഇനി നാം ചെയ്യേണ്ടത് കുട്ടികളില്‍ ഉണ്ടായ ഈ വികാരം കെടാതെ ഊതിക്കത്തിച്ചുകൊണ്ടേ ഇരിക്കുക എന്നതാണ്....'ശിശിരത്തിലെ ഓക്കുമരം ' പോലുള്ള പാഠഭാഗങ്ങള്‍ നമുക്ക് മുന്നിലുണ്ടെങ്കില്‍ അധ്യാപകരായ നാം എന്തിനു ഭയക്കണം? പുതിയ വിദ്യാഭ്യാസ രീതിയുടെ ഉദ്യേശ്യ ലക്ഷ്യവും ഇത്തരത്തിലുള്ള മാറ്റങ്ങള്‍ കുട്ടികളില്‍ വളര്‍ത്തുക എന്നതുതന്നെ...

2010 ഡിസംബർ 8, ബുധനാഴ്‌ച

മുഖം മാറ്റുന്ന മലയാളി

ചില ലൊട്ടുലൊടുക്ക് വിചാരങ്ങള്‍


"ഭാരതമെന്ന പേര്‍ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളില്‍ "

അതെ ...നമ്മുടെ ചോര തിളക്കേണ്ടിയിരിക്കുന്നു......പക്ഷെ അത് കവി കണ്ട ദേശാഭിമാനത്തിന്റെ പേരിലല്ല....മറിച്ചു മുല്യബോധം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കേരളീയ സമൂഹത്തിന്റെ പേരിലാണെന്ന് മാത്രം...

കേരളം പുരോഗമന പാതയിലാണ്...തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കടന്നു ജാതിമത രാഷ്ട്രീയ പകപോക്കലിലും കൊലപാതകത്തിലും വരെ എത്തി ഇന്ന് കാര്യങ്ങള്‍ !ഇവിടെ ബന്ധുവാര് ? ശത്രുവാര് ? എന്നൊന്നുമില്ല...എല്ലാവരും ഒരുപോലെ...

പഴയ ഗുരുകുല സമ്പ്രദായത്തില്‍ നിന്ന് ബഹുദൂരം മുന്നിലാണ് നാം ഇന്ന്.മാറിമാറി വരുന്ന വിദ്യാഭ്യാസ പരിഷ്കരണങ്ങള്‍ക്ക് ഒടുവിലിതാ പോലീസ്താവളം കൂടി ആയി മാറുകയാണ് നമ്മുടെ ആലയം!(പോലീസ് തല എണ്ണാന്‍ വരുന്നു എന്ന വാര്‍ത്ത) ഒടുവില്‍ കുളിപ്പിച്ചു കുളിപ്പിച്ചു കുഞ്ഞില്ലാതാകുന്നഅവസ്ഥ എപ്പോഴാണാവോ കാണേണ്ടി വരിക?.....ശംഭോ മഹാദേവ.....

ജീവിത രീതിയിലും ഉണ്ട് പുരോഗമനം...കൃഷിയെ സ്നേഹിച്ച നമ്മുടെ നല്ലവരായ പഴയ തലമുറയെ ഏതാണ്ട് മറന്നിരിക്കുന്നു നാം. വയല്‍ നികത്തി......കുന്നുകളിടിച്ചു..........മണിമാളികകളും ഫ്ലാറ്റുകളും വില്ലകളും പണിതു ആഡംബരത്തില്‍ ആറാടുകയാണ് നാം...

പഴയ അഞ്ജലാപ്പീസും തപാലാപ്പീസും ട്രങ്ക് ബുക്കിങ്ങും എല്ലാം ഇനി ഓര്‍മകളില്‍ മാത്രം! മൊബൈല്‍ മാനിയ എല്ലാവരെയും പിടികൂടിയിരിക്കുന്നുഇന്ന്....ഒന്നില്‍ തുടങ്ങി കീശകളുടെ എണ്ണത്തിന് അനുസരിച്ചു മൊബൈല്‍ വാങ്ങിക്കൂട്ടുന്നു മലയാളികള്‍ ! വീട്ടില്‍ തീ പുകഞ്ഞില്ലെങ്കിലുംറീച്ചാര്‍ജുകളും ടോപ്പപ്പുകളും തകൃതിയായി നടക്കുന്നു...പിന്നെന്തു വേണം?കഷ്ടം....

പണ്ട് പാലാഴി കടഞ്ഞത്രെ ദേവാസുരന്മാര്........ഒടുവില്‍ അമൃത് കിട്ടിയപ്പോഴോ...അടി...പൊരിഞ്ഞ അടി....കാലം കുറെ കഴിഞ്ഞു എങ്കിലും അടി ഇന്നും തുടരുന്നു....അമൃതിനു വേണ്ടിയല്ല...കള്ളിനു വേണ്ടി....കറുപ്പിന് വേണ്ടി....പെണ്ണിന് വേണ്ടി...( അത് മുന്‍പും ഉണ്ടായിരുന്നല്ലോ?)

ഇങ്ങനെ പോയാല്‍ 'ദൈവങ്ങളുടെ സ്വന്തം നാട് ' 'കുടിയന്മാരുടെ സ്വന്തം നാട്' ആകുന്ന ദിനം ഏറെ വിദൂരമല്ല.

ഒന്നു നോക്കൂ ഇവരോടൊക്കെ ആര് പൊറുക്കും?


2010 നവംബർ 21, ഞായറാഴ്‌ച

ഒരു ടൂറിന്റെ പര്യവസാനം

കുറേ ദിവസങ്ങള്‍ക്കു ശേഷം കിട്ടിയ ഒരൊഴിഞ്ഞ ശനിയാഴ്ച....കാര്യമായ തിരക്കൊന്നുമില്ല....അതുകൊണ്ടുതന്നെ എഴുന്നേല്‍ക്കാന്‍ വളരെ വൈകി. പുറത്തു വരാന്തയില്‍ ഒരു കസാല വലിച്ചിട്ടു ചാരുപടിയില്‍ കാലും കയറ്റിവച്ച് സഹധര്‍മ്മിണി സ്നേഹത്തോടെ കൊണ്ടുതന്ന ചൂട് ചായ ഊതിക്കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ഹാ... എന്തെന്നില്ലാത്ത സുഖം! പുതിയ വീടുകെട്ടി ഒരു കൊല്ലമായെങ്കിലും ഇതുവരെ ഇങ്ങനെ ഒരു സുഖം ലഭിച്ചിട്ടില്ലെന്ന് ഒരു തോന്നല്‍ ....മുറ്റത്തു വീണുകിടക്കുന്ന മനോരമ പത്രം നിവര്‍ത്തി വാര്‍ത്തകളിലൂടെ കണ്ണോടിച്ചു...ഇല്ല...പുതുമയുള്ളത് ഒന്നും ഇല്ല.മുന്നിലെ നിരത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളെ നോക്കി കുറേസമയം ഇരുന്നു...പെട്ടെന്നാണ് എന്നില്‍ ഒരു റൊമാന്റിക് മൂഡുവന്നത് .....മറ്റൊന്നുമല്ല ...സകുടുംബം ഒരു ടൂര്‍ പോയാലെന്താ? കീശ കാലിയാകുന്ന ഏര്‍പ്പാടാണ്,,,എന്നാലും?...അടുത്ത ആഴ്ച തിരഞ്ഞെടുപ്പ്...വിതരണ കേന്ദ്രവും, തിരഞ്ഞെടുപ്പ് കേന്ദ്രവും, എണ്ണല്‍ കേന്ദ്രവും ഒക്കെ ഒന്നിച്ചു ഒരു മഹാകേന്ദ്രമായി നമ്മുടെ സ്കൂള്‍ മാറുന്നുണ്ടത്രേ....ഒരാഴ്ച കുശാല്‍ ....ഭാഗ്യത്തിന് തിരഞ്ഞെടുപ്പ് ഡ്യുട്ടിയും റിസേര്‍വ് ആണ്...ടൂറിനു പറ്റിയ അന്തരീക്ഷം! കല്ല്യാണം കഴിഞ്ഞു പത്തു വര്‍ഷമായെങ്കിലും ഇന്നേവരെ കാര്യമായ ഒരു ടൂറും പോകാന്‍ പറ്റിയില്ല! അയല്‍ക്കാരുടെയും സഹപ്രവര്‍ത്തകരുടെയും യാത്രാ വിവരണങ്ങള്‍ കേട്ട് പലപ്പോഴും പോകാന്‍ തുനിഞ്ഞെങ്കിലും സാമ്പത്തിക ഞെരുക്കം ഒരു കീറാമുട്ടിയായി...വീടുകെട്ടി പാപ്പരായ ഒരു സാദാ മാഷാണ് ഇന്ന് ഞാന്‍ . എങ്കിലും ഇത്തവണ പോകാന്‍ തന്നെ തീരുമാനിച്ചു! വയസ്സായി ടൂര്‍ പോയിട്ട് ഇതു കാര്യം? ഒറ്റയ്ക്ക് പോകാനുള്ള ശേഷി ഇല്ലാത്തതിനാല്‍ രണ്ടു സഹപ്രവര്‍ത്തകരുടെ കൂട്ടും പിടിച്ചു..അങ്ങിനെ 3 കുടുംബങ്ങള്‍ ഒരു ഇന്നോവ കാറില്‍ മൈസൂര്‍ , കുശാല്‍നഗര്‍ ചുറ്റിക്കറങ്ങാന്‍ ധാരണയായി. ദല്‍ഹിയിലും ആഗ്രയിലും മറ്റും പോകാതെ മൈസൂരും മറ്റുമായി കറങ്ങുന്ന നമ്മുടെ പരിപാടി അയല്‍ക്കാരും ബന്ധുക്കളും കേട്ടപ്പോള്‍ അവര്‍ക്കൊരു ശൂ മട്ട്. ഏതായാലും കുട്ടികള്‍ക്കും ഭാര്യക്കും വളരെ ഹാപ്പി. കാരണം എന്നില്‍ നിന്നു അവര്‍ ഒട്ടും ഇത് പ്രതീക്ഷിച്ചിരുന്നില്ല! ഒരു ബേക്കലം...ഒരു പയ്യാമ്പലം...ഇത്രയൊക്കെയേ അവര്‍ മനക്കോട്ട കെട്ടിയിരുന്നിള്ളൂ...നീണ്ട 10 വര്‍ഷം കൊണ്ട് ഞാന്‍ അങ്ങനെ അവരെ മെരുക്കി എടുക്കുകയായിരുന്നു! എന്റെ ഒരു കഴിവേ...ഞാന്‍ ആരാ മോന്‍ ?.....
പക്ഷേ മക്കള്‍ വിടുന്ന മട്ടില്ല. "അച്ഛാ നമുക്ക് യാത്ര അടിച്ചു പൊളിക്കണം" ഇളയവളുടെ കൊഞ്ചല്‍ ...സത്യം പറഞ്ഞാല്‍ ഉള്ളൊന്നു കാളി! "മോളെ ...ഇതൊരു വലിയ ആഘോഷമായിട്ടൊന്നും എടുക്കേണ്ടാ കേട്ടോ?"എന്ന് കവിളില്‍ നുള്ളി ഞാന്‍ പറഞ്ഞപ്പോള്‍ ഭാര്യയില്‍ ഒരു കള്ളച്ചിരി പൊങ്ങിയോ?
അങ്ങിനെ ടൂര്‍ ദിനം കാത്തുകാത്ത് വന്നെത്തി..നാളെ അതിരാവിലെ പോകണം...രാത്രി എല്ലാവരും ഉത്സാഹിച്ചു സാധനങ്ങളും മറ്റും പായ്ക്ക് ചെയ്യുന്ന തിരക്കിലായി. അപ്പോഴാണ് ഒന്ന് വെറുതെ ടി.വി. ന്യുസ് കാണാമെന്നു വച്ചത്. അപ്പോഴാണ് ഫ്ലാഷ് ന്യുസ് ഞങ്ങള്‍ കാണുന്നത്! നാളെ സംഘപരിവാര്‍ ഹര്‍ത്താല്‍ !!! കുട്ടികളെയും സഹധര്‍മ്മിണിയേയും ഞെട്ടിച്ച വാര്‍ത്ത! "അച്ഛന്റെ ആഗ്രഹം പോലെ തന്നെ നടന്നു"എന്ന് മൂത്തവള്‍ പരിതപിച്ചപ്പോള്‍ അല്പമൊന്നു ചമ്മി...അച്ഛന്റെ മോള്‍ തന്നെ....പക്ഷെ ആശക്ക്‌ വകയുണ്ട്. ഹര്ത്താലില്‍നിന്നു വാഹനങ്ങളെ ഒഴിവാക്കിയത്രെ. കുടുംബം വീണ്ടും ഉത്സാഹത്തിലായി.
അതിരാവിലെ ഉണര്‍ന്നെഴുന്നേറ്റ ഞാന്‍ ചുറ്റും നോക്കിയപ്പോള്‍ ഭാര്യയെ കാണാനില്ല! ഒന്നുകൂടി തപ്പിയപ്പോള്‍ മൂത്തവളെയും കാണാനില്ല...ഈശ്വരാ! ഇനി ഇവര്‍ എന്നെ കൂട്ടാതെ ടൂര്‍ പോയോ?..അല്പം അങ്കലാപ്പോടെ പുറത്തുവന്നു നോക്കിയപ്പോള്‍ അതാ അവര്‍ "ചാരുപടിയില്‍ നിന്നെയും കാത്തു" എന്ന ഭാവത്തോടെ റോഡിലേക്ക് നോക്കി ഇരിക്കുന്നു! എന്നെ കണ്ടപാടെ ഒറ്റ പറച്ചില്‍ ..."അത്യാവശ്യം വാഹനമൊക്കെ ഓടുന്നുണ്ട്...നമുക്കിന്നുതന്നെ പൊയിക്കൂടെ?"അപ്പോഴാണ്‌ അവര്‍ എത്രമാത്രം പ്രാധാന്യം യാത്രക്ക് കൊടുത്തു എന്ന് എനിക്ക് മസ്സിലായത്. പിന്നെ ഒട്ടും താമസിച്ചില്ല..കൂടെവരുന്ന സഹപ്രവര്‍ത്തകരുമായി ആലോചിച്ചു കുറച്ചു വൈകി യാത്ര പുറപ്പെട്ടു.ഒന്ന് മറന്നു പോയി ട്ടോ .. സമയം കൊണ്ട് എന്റെ പ്രിയതമ ആറേഴുപേര്‍ക്ക് സുഭിക്ഷമായി കഴിക്കാനുള്ള ഇഡലിയും സമ്മന്തിയും സാമ്പാറും തയ്യാറാക്കി വച്ചിരുന്നു!!!!എത്ര നല്ല ഭാര്യ...
സമരം സൃഷ്ടിച്ച ആശങ്കകള്‍ കാരണം യാത്ര തീരുമാനിച്ചതിലും ഏറെ വൈകിയാണ് തുടങ്ങിയത്. ഇരിട്ടി കഴിഞ്ഞു കാടുവഴി ചുരം കയറാന്‍ തുടങ്ങിയതോടെ വിശപ്പ്‌ ഏവരെയും ആക്രമിക്കാന്‍ തുടങ്ങി. പിന്നെ അമാന്തിച്ചില്ല...കൈയ്യിലെ ഇഡലിയും സമ്മന്തിയും എല്ലാവര്‍ക്കും മുന്നില്‍ നിരന്നു. മിനുട്ടുകള്‍ക്കകം എല്ലാം കാലി!!!...വൈകുന്നേരത്തോടെ ഞങ്ങള്‍ വൃന്ദാവനത്തില്‍ എത്തി.
കണ്ണിന്നമൃതധാരയാം വൃന്ദാവന്‍ !!!!!

മൈസൂരിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന മുഖ്യ ഘടകം വൃന്ദാവനം തന്നെ..വിവിധതരം പൂക്കളാല്‍ ,ജലധാരയാല്‍ , ദീപപ്രഭയാല്‍ മയങ്ങിനില്‍ക്കുന്ന പൂന്തോട്ടം കണ്ണുകള്‍ക്ക്‌ നല്ല വിരുന്നായി. ഇടക്കിടയ്ക്ക് വിശാലമായി കിടക്കുന്ന പുല്‍തുരുത്തുകള്‍ നമ്മെ മാടിവിളിക്കും....ഒന്നുകിടക്കാന്‍ ......ഒന്ന് ഉരുളാന്‍ .....ഒന്ന് ഇരിക്കാന്‍ .....ഏതായാലും അതിന്മേല്‍ കുറച്ചുസമയം ഇരിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.....കുട്ടികള്‍ ഓടിക്കളിച്ചു... ഭാര്യമാര്‍ നുണകള്‍ പരഞ്ഞുരസിച്ചു...ഞങ്ങള്‍ സഹപ്രവര്‍ത്തകരെയും നാട്ടുകാരെയും കുറിച്ച് ദുഷിപ്പു പറഞ്ഞു ആഹ്ലാദിച്ചു.... സന്തോഷം ഏറെ സമയം നീണ്ടില്ല....മുളക് പൊടിയിട്ട, കീറിയ മാങ്ങാകഷ്ണങ്ങളും, വട്ടത്തില്‍ മുറിച്ചുവച്ച കക്കിരിക്കയും തിന്നുന്നത് ഒരു മത്സരമായി കുട്ടികളും സഹധര്‍മ്മണികളും ഏറ്റെടുത്തപ്പോള്‍ അവിടം വിടാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുകയായിരുന്നു! ഉദ്യാനം കണ്‍കുളിര്‍ക്കെ കണ്ട്‌ ഞങ്ങള്‍ എത്തിയത് സംഗീത ജലധാരക്ക് മുന്നിലാണ്. എഴു മണിക്കുള്ള പ്രദര്‍ശനം തുടങ്ങിയിരിക്കുന്നു..ഹാ!!!!എത്ര മനോഹരം കാഴ്ച! ആളുകളുടെ ശബ്ദഘോഷങ്ങളുടെ അകമ്പടിയോടെ ജലധാര പാട്ടിനനുസരിച്ച് നൃത്തച്ചുവട്‌ വച്ചപ്പോള്‍ അറിയാതെ.........
ഞങ്ങളും നൃത്തം വച്ചുപോയി!
ഏറെ വൈകിയാണ് നമ്മള്‍ വൃന്ദാവനത്തില്‍ നിന്ന് പുറത്തുകടന്നത്. പിന്നെ ഭക്ഷണം...... കേരള ഹോട്ടലില്‍ .....ഉറക്കം എന്റെ ഒരു ബന്ധുവിന്റെ ലോഡ്ജില്‍ .....
ഉമാശങ്കര്‍ ലോഡ്ജ് ...
ശങ്കര്‍ ലോഡ്ജിലെ കാളരാത്രി....
പകല്‍ യാത്ര എല്ലാവരെയും തളര്‍ത്തിയിരുന്നു...അതുകൊണ്ടുതന്നെ എത്രയും വേഗം കുളി ആദി കഴിച്ചു കിടക്കാന്‍ നോക്കുമ്പോള്‍ അതാ വരുന്നു സ്കൂള്‍ കുട്ടികളുടെ ഒരു പട.....തൃശൂര്‍ക്കാര്‍ ....പിന്നെ പാട്ടും കൂത്തും ബഹളവും....സ്വസ്ഥമായി ഉറങ്ങാന്‍ കിടന്ന ഞങ്ങള്‍ മുഖത്തോടുമുഖം നോക്കി ഇരിപ്പായി....എന്തുചെയ്യും?പെട്ടെന്ന് ഒരു പൊട്ടലും ചീറ്റലും...ഇലക്ട്രിക് ബോര്‍ഡിന്റെ അടുത്തുനിന്നാണ്‌... അതോടെ കറണ്ടും പോയി!.......സുഖം...ഫാന്‍ നിന്നതോടെ ചൂടും കൊതുകും സജ്ജീവമായി... ഉറങ്ങിയ കുട്ടികള്‍ ഉണര്‍ന്നു കരയാന്‍ തുടങ്ങി...ഒരുഭാഗത്ത്‌ സ്കൂള്‍ കുട്ടികളുടെ വിപ്ലവം...മറുഭാഗത്ത് അത്യുഷ്ണവും കൊതുകും...അങ്ങിനെ ഉറങ്ങാതെ....ഉണരാതെ ...പരസ്പരം പ്രാകി.... കഴിഞ്ഞു ദിനം. യാത്രക്കിടെ വഴിക്കുവച്ച് യാത്ര ഒരിക്കലും മറക്കാന്‍ പറ്റാത്തതാകുമെന്നു ഞാന്‍ വെറുതെ തട്ടിവിട്ടിരുന്നു...അത് അക്ഷരം പ്രതി സത്യമായെന്നു അല്പം പരിഭവത്തോടെ എല്ലാവരും പറഞ്ഞപ്പോള്‍ വേണ്ടാത്ത ഒരു ബടായിയും ഇനി പറയില്ലെന്ന് ഉറച്ചു....
രാവിലെ ഉണരേണ്ടി വന്നില്ല....നേരത്തെ പ്രഭാത കര്‍മ്മങ്ങള്‍ നടത്തി കാഴ്ച്ച കാണാന്‍ തയ്യാറായി എല്ലാവരും...ഉറങ്ങാത്തതിന്റെ ക്ഷീണം അല്പമെങ്കിലും കുറഞ്ഞത്‌ പ്രഭാത ഭക്ഷണത്തിനു ശേഷമാണ്..
മനം കവരുന്ന മൈസൂര്‍ പാലസ്!!!!!
കൊട്ടാരത്തിലേക്ക് പ്രവേശിക്കുന്ന സഞ്ചാരികളെ ആദ്യം സ്വീകരിക്കുക മനോഹരമായ ഉദ്യാനമാണ്.വിവിധതരം പൂക്കളാല്‍ നിറഞ്ഞു നില്‍ക്കുന്ന ഉദ്യാനം മൈസൂര്‍ വൃന്ദാവന്റെ മറ്റൊരു പതിപ്പുതന്നെ...മൈസൂരില്‍ എവിടെയുമുണ്ട് ഇത്തരം പൂന്തോട്ടങ്ങള്‍ ..എന്നാല്‍ കേരളത്തിലോ?..ചില കാര്യങ്ങളില്‍ തൊഴണം നാം അവരെ...എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് എനിക്ക്...പരിശോധന കഴിഞ്ഞു നമ്മെ കൊട്ടാരത്തിനു അകത്തേക്ക് കടത്തിവിട്ടതോടെ ചിത്രമാകെ മാറി...ചൂടില്‍ നിന്നു നല്ല തണുപ്പ്...കൊട്ടാരത്തിലെ ചുവര്‍ചിത്രങ്ങള്‍ ശരിക്കും നമ്മെ കോള്‍മയിര്‍ കൊള്ളിച്ചു! കൊട്ടാരമുറ്റവും രാജസിംഹാസനവും രാജസദസ്സും അവര്‍ ഉപയോഗിച്ച വാളും മറ്റുപകരണങ്ങളും ആരെയും അതിശയിപ്പിക്കും...തീര്‍ച്ച...സ്വര്‍ണത്താല്‍ തീര്‍ത്ത രഥവും വെള്ളിയില്‍ തീര്‍ത്ത വാതിലും കാണേണ്ട കാഴ്ച തന്നെ! കൊട്ടാരം കണ്ടു പുറത്തിറങ്ങിയ ഞങ്ങള്‍ കുറച്ചുസമയം കൊട്ടാര മുറ്റത്തെ മരത്തണലില്‍ ഇരിക്കാന്‍ തീരുമാനിച്ചു..അപ്പോഴാണ് മറ്റൊരു കാഴ്ച്ച ശ്രദ്ധിച്ചത്...ഒരാന അഞ്ചുപത്തു തടിയന്മാരെയും പേറി കൊടുംചൂടില്‍ നടന്നുപോകുന്നു...ആനസഞ്ചാരം.....ആനയെ ഒന്ന് തൊടാന്‍ ചില്ലറ കൊടുക്കണം...ചില്ലറ അതിന്റെ തുമ്പിക്കയ്യില്‍ വച്ചാല്‍ മതി.. പണം നേരെ മുകളിലിരിക്കുന്ന പാപ്പാന്റെ കയ്യില്‍ കൊടുത്തിട്ട് നമ്മെ തുമ്പിക്കയ്യു തലയില്‍ വച്ചു അനുഗ്രഹിക്കും.ആനയെ വച്ചു ഇങ്ങനെ എത്ര കാശു അവര്‍ ഉണ്ടാക്കുന്നു? .പാവം ആന.... ഇത് എത്ര കാലമായിട്ടുണ്ടാകും ചെയ്യാന്‍ തുടങ്ങിയിട്ട്? പീഡനത്തെ എതിര്‍ക്കാന്‍ ആരുമില്ലേ? പിന്നെ അവിടെ നില്‍ക്കാന്‍ തോന്നിയില്ല...പുറത്തേക്ക് നടന്നു...ഏതായാലും കൊട്ടരക്കാഴ്ചകള്‍ എല്ലാവരെയും ഏറെ സന്തോഷിപ്പിച്ചു എന്ന് പറയാതെ തരമില്ല. ലോഡ്ജിലെ കാളരാത്രി തല്ക്കാലത്തെക്കെങ്കിലും മറക്കാന്‍ ഇതുകൊണ്ടായി...ആശ്വാസം...
പക്ഷി സങ്കേതം
ഉച്ച ഭക്ഷണത്തിനു ശേഷം നേരെ പോയത് ശ്രീരംഗ പട്ടനത്തിനടുത്തുള്ള പക്ഷി സങ്കേതത്തിലേക്കാണ് . ഒരു പുതിയ അനുഭവം തന്നെ ആയിരുന്നു അത്. വിശാലമായ.... നീണ്ടു നിവര്‍ന്നു കിടക്കുന്ന പുഴ.... പുഴയില്‍ അങ്ങിങ്ങായി ചെറു തുരുത്തുകള്‍ ......വിവിധതരം പക്ഷികള്‍ പുഴയ്ക്കു ചുറ്റും കൊച്ചു തുരുത്തുകളിലും പാര്‍ക്കുന്നു.മൊത്തത്തില്‍ പക്ഷിമയം! തുരുത്തുകളിലെ കല്ലിന്മേല്‍ വാ തുറന്നു വച്ചു ധ്യാനത്തിലിരിക്കുന്ന മുതലകള്‍ .....ഇതെല്ലാം കണ്ടുകൊണ്ടുള്ള ഒരു തോണി യാത്ര! തോണി തുഴയാന്‍ അവിടെ തൊഴിലാളികള്‍ ഉണ്ട്...അവര്‍ ഓരോ പക്ഷികളെയും പരിചയപ്പെടുത്തുകയും ചെയ്യും...ഒരു സുഖമുള്ള യാത്ര! ഒരുപക്ഷെ യാത്രയില്‍ നമ്മെ ഏറെ സന്തോഷിപ്പിച്ചത് സങ്കേതം തന്നെയാവണം...
വളരെ വൈകിയാണ് തിരിച്ചു മൈസൂരില്‍ തിരിച്ചെത്തിയത്‌.പിന്നെ ഒരു ഷോപ്പിംഗ്‌...ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ടു നടന്നുവരുന്ന ഒരു എക്സിബിഷന്‍ അവിടെ ഉണ്ടായിരുന്നു...വളരെ ഗംഭീരം തന്നെ അത്...പര്‍ച്ചേ സിങ്ങിലും പലതരം വിനോദക്കളികളിലും നമ്മുടെ ഭാര്യമാരും കുട്ടികളും മുഴുകിയപ്പോള്‍ കാലിയാകുന്ന കീശ നോക്കി നെടുവീര്‍പ്പിടാനെ എനിക്കും എന്റെ കൂട്ടുകാര്‍ക്കും പറ്റിയുള്ളൂ...ഭക്ഷണത്തിനുശേഷം വീണ്ടും ശങ്കര്‍ ലോഡ്ജില്‍ ! തലേന്നുള്ള അനുഭവം ചെറിയ ഭയമായി ഉള്ളിലുണ്ട്...പക്ഷെ ഒന്നുമുണ്ടായില്ല...സ്കൂള്‍ കുട്ടികള്‍ രാവിലെ തന്നെ പോയിരുന്നു...കറണ്ട്‌ വന്നിരുന്നു....ശാന്തമായി ഉറങ്ങി..
മൈസൂര്‍ മൃഗശാല
കാലത്ത് തന്നെ എല്ലാവരും ഉണര്‍ന്നു...പ്രത്യേകിച്ച് കുട്ടികള്‍ ...അവര്‍ക്ക് കാണേണ്ടത് മൃഗങ്ങളെയായിരിക്കുമല്ലോ .പ്രഭാത ഭക്ഷണത്തിനു ശേഷം മൃഗശാലയില്‍ ....അകത്തുകടന്ന ഞങ്ങള്‍ ആദ്യം ശ്രദ്ധിച്ചത് അവിടെ കണ്ട വൃത്തിയും വെടിപ്പും ആയിരുന്നു...കാണണം കേരളീയര്‍ അവരെ...തിരുവനന്തപുരത്തുമുണ്ടല്ലോ മൃഗശാല? ....അല്ലെങ്കില്‍ ഇവിടെയുള്ളവര്‍ക്ക് അതിനെവിടെ നേരം?നാനാവിധത്തിലുള്ള മൃഗങ്ങളും പക്ഷികളും കുട്ടികള്‍ക്ക് അത്ഭുതമായി...അതുകണ്ട നമുക്ക് സന്തോഷമായി...അവര്‍ മൃഗങ്ങളോട് കൊഞ്ചുകയും വഴിയിലൂടെ ഓടിച്ചാടി നടക്കുകയും ചെയ്യുന്നത് കണ്ടു നില്‍ക്കാന്‍ എതൊരു അച്ഛനും അമ്മയും ആണ് ആഗ്രഹിക്കാത്തത്? ടൂറിന്റെ സുഖം അപ്പോഴാണ്‌ ശരിക്കും നാം അറിഞ്ഞത് ....
കുശാല്‍ നഗര്‍
ഏറെ പ്രദീക്ഷയോടെ നാം കുശാല്‍ നഗറില്‍ എത്തുമ്പോള്‍ സമയം വൈകീട്ട് 3 മണി.പക്ഷെ നിരാശയായിരുന്നു ഫലം..മഴ....ശക്തമായ മഴ... മഴയില്‍ മുങ്ങിപ്പോയത് നമ്മുടെ അവിടുത്തെ കാഴ്ചകളായിരുന്നു..ബുദ്ധ ഭിക്ഷുക്കളുടെ സുവര്‍ണ ക്ഷേത്രവും കാണേണ്ടത് തന്നെ...വിശാലമായ ഹാളും സ്വര്‍ണ്ണ ഗോപുരവും ആരെയും അത്ഭുതപ്പെടുത്തും .ക്ഷേത്രത്തിന്നകത്തെ കൊത്തുപണികളും വര്‍ണചിത്രങ്ങളും മൈസൂര്‍ പാലസ്സിനെ അനുസ്മരിപ്പിക്കുന്നതാണ്...
ടിബറ്റന്‍ കോളനിക്ക് ഒരു ചരിത്ര പശ്ചാത്തലമുണ്ട്...ആഭ്യന്തര പ്രശ്നങ്ങള്‍ കാരണം ടിബറ്റില്‍ നിന്ന് പാലായനം ചെയ്ത ബുദ്ധ ഭിക്ഷുക്കളെ അഭയാര്‍ഥികളായി കണ്ടു അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ,ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലായി ഭൂമി ദാനം നല്‍കി. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാല,കര്‍ണാടകയിലെ കുശാല്‍നഗര്‍ ...... ഇപ്പോള്‍ ഇവ ബുദ്ധമത തീര്‍ഥാടന കേന്ദ്രങ്ങളാണ്.
ഏതായാലും നേപ്പാളില്‍ പോകാതെ നേപ്പാളികളെയും ബുദ്ധ ഭിക്ഷുക്കളെ കാണാന്‍ കഴിഞ്ഞല്ലോ...അതൊരു കാര്യം തന്നെ..ഏകദേശം രാത്രി എട്ടു മണിയോടെ ഞങ്ങള്‍ ടിബറ്റിന്‍ കോളനിയോടുവിടപറഞ്ഞു.പിന്നെ നേരെ വിട്ടിലേക്ക്‌...അങ്ങിനെ രണ്ടു ദിവസത്തെ മൈസൂര്‍ , കുശാല്‍ ഓര്‍മ്മകളുമായി വീട്ടിലെത്തിയത് രാത്രി രണ്ടു മണിക്ക്
ചൊറയുടെ തുടക്കം...
കുശാല്‍ നഗറിലെ മഴ എന്നെ നന്നായി ബാധിച്ചു. ഉറങ്ങി എഴുന്നേറ്റ എനിക്ക് സാമാന്യം നല്ല പനി തുടങ്ങി. സഹധര്‍മ്മിണിയും കുട്ടികളും ഒളിഞ്ഞും തെളിഞ്ഞും ചിരിക്കാനും കളിയാക്കാനും തുടങ്ങി.ടൂറിനു പണം പോയ വിഷമമായിരിക്കാം പനിക്ക് കാരണമെന്ന് അവര്‍ കണ്ടെത്തി...ഏതായാലും രാത്രിയോടെ പനി കൂടി..ഉടന്‍ ഡോക്ടറുടെ അടുത്ത്..പനിക്കും തണുപ്പിനും ചുമക്കും...ധാരാളം മരുന്നുകള്‍ ഒരു കരുണയുമില്ലാതെ അവര്‍ എഴുതിത്തന്നു.നല്ലൊരു തുകയും ശൂ....ഒരാശ്വാസം...പനി എനിക്കല്ലേ വന്നുള്ളൂ....രണ്ടു ദിവസം കൊണ്ട് ഞാന്‍ ഓക്കേ...അന്ന് സ്കൂളില്‍ നിന്ന് തിരിച്ചെത്തിയ ഞാന്‍ കാണുന്നത് എന്റെ രണ്ടു മക്കളും പനിച്ചു കിടക്കുന്നതാണ്! കുട്ടികളുമായി വീണ്ടും ഞാന്‍ ഡോക്ടറുടെ അടുത്ത്...അവര്‍ക്കും കിട്ടി മരുന്നുകളുടെ ഒരു കെട്ട്.....മരുന്നും കുട്ടികളുമായി വീട്ടിലെത്തിയപ്പോള്‍ ചങ്ക് പൊട്ടുന്ന മറ്റൊരു കാഴ്ച!എന്റെ നല്ലവളായ ഭാര്യ പുതച്ചങ്ങനെ കിടക്കുന്നു...ഭാര്യയുമായി ഒരിക്കല്‍ കൂടി ഞാന്‍ ഡോക്ടറുടെ അടുത്തെത്തുന്നു....മരുന്ന് വാങ്ങുന്നു...ക്ഷീണിതനായി വീട്ടിലെത്തുന്നു....സമാധാനം ..ഇനി ആര്‍ക്കും പനിവരാനില്ലല്ലോ..കുട്ടികളും രണ്ടുമൂന്നു ദിവസം കൊണ്ട് പെര്‍ഫെക്റ്റ്‌..പക്ഷെ ഓളുടെ കാര്യമാണ് കഷ്ടം...കൊല്ലം തീരാന്‍ കേവലം ഒരുമാസം മാത്രം ബാക്കി നില്‍ക്കെ കേവലം മൂന്ന് ലീവുമായി അഹങ്കരിച്ച മൂപ്പര്‍ക്ക് ഈവകയില്‍ നഷ്ടപ്പെട്ടത് പത്ത് ലീവ്! എന്നാല്‍ ഇതൊന്നുമല്ല അവളെ ഏറെ ദുഖിപ്പിച്ചത്..... ഞങ്ങള്‍ക്കൊപ്പം വന്ന എന്റെ സഹപ്രവര്‍ത്തകര്‍ ആരോഗ്യത്തോടെ ഓടിച്ചാടി നടക്കുന്ന വാര്‍ത്ത കേട്ടിട്ടാണ്...അവര്‍ക്കൊന്നും വരാത്ത പനി നമ്മെ എങ്ങിനെ പിടികൂടി ന്നാവാം ഇപ്പോള്‍ അവള്‍ ചിന്തിക്കുന്നുണ്ടാവുക .....ചുരുക്കത്തില്‍ ടൂറിനെക്കാള്‍ ചെലവ് പനിച്ചിലവിനായി..അത്ര തന്നെ...
ഏതുനേരത്താണാവോ എനിക്ക് റൊമാന്റിക് മൂഡുവന്നത്? ഏതായാലും അതില്‍പ്പിന്നെ ഞാന്‍ ഒഴിവുദിനത്തില്‍ രാവിലെ പുറത്ത് ചാരുപടിയില്‍ കാലും നീട്ടിവച്ചു ചൂടുചായ ഊതി
യൂതി കുടിക്കാന്‍ മുതിരാറില്ല...എപ്പോഴാണ് വീണ്ടും റൊമാന്റിക് മൂഡു വരുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ...മനുഷ്യന്റെ കാര്യമല്ലേ?